Thursday, August 16, 2007

കിങ്ങിണിമോന് നാളെയാണ് പരീക്ഷ

തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും കമഴ്ന്നും കിടന്നിട്ടും കരുണന്‍ മാഷിന് ഉറക്കംവന്നില്ല. നാളെയാണ് അരുമ മകന്‍ കിങ്ങിണിമോന്‍റെ പ്രവേശന പരീക്ഷ. കേരളത്തിലെ സകല സ്വാശ്രയ കോളജിലും മാറി മാറി അഡ്മിഷന്‍ വാങ്ങിക്കൊടുത്തിട്ടും ഇട്ടെറിഞ്ഞു കളഞ്ഞു കിങ്ങിണിമോന്‍. അവസാന ശ്രമമാണ് നാളത്തെ പരീക്ഷ. അത് പാസായില്ലെങ്കില്‍!!! ഹോ... ആലോചിച്ചിട്ട് ഒരു തുമ്പും കിട്ടാതെ കരുണന്‍മാഷ് കട്ടിലില്‍നിന്ന് എഴുന്നേറ്റ് പഴയ കാര്യങ്ങള്‍ ഓരോന്ന് ആലോചിച്ച് വരാന്തയില്‍ അങ്ങോട്ടും ഇങ്ങോടും നടന്നു.

എങ്ങനെ വളര്‍ത്തിയ മകനാണ്. അവന്‍ ഇങ്ങനെ വഴിപിഴച്ചു പോയത് എങ്ങനെയാണ്. ഹാ... അതൊക്കെ ഇനി പറഞ്ഞിട്ട് എന്താ കാര്യം. പോയതു പോട്ടെ. ഇനിയെങ്കിലും അവനെ ഒന്നു മിടുക്കനാക്കണം. നാളെ പരീക്ഷ നടക്കുന്ന യു.ഡി.എഫ്. കോളജില്‍ തല്‍ക്കാലം സീറ്റ് ഒഴിവൊന്നും ഇല്ലെന്നാണ് മാനേജര്‍ പി.പി. തങ്കപ്പന്‍ പറയുന്നത്. എന്നാലും പരീ്കഷ എഴുതട്ടെ. മിടുക്ക് തെളിയിക്കുകയാണെങ്കില്‍ തങ്കപ്പനെ ഒന്ന് നിര്‍ബന്ധിച്ചാല്‍ ചിലപ്പൊ അഡ്മിഷന്‍ തരപ്പെട്ടേക്കും.

പെരുമ്പാവൂര് ചില്ലറ തടിക്കച്ചോടവും പള്ളിക്കമ്മിറ്റിയുമൊക്കെയായി നടന്ന തങ്കപ്പനെ പണ്ട് ആദ്യം താനാണല്ലോ മാനേജരാക്കിയത്. അതിന്‍റെ നന്ദി കാണാതിരിക്കില്ല. തങ്കപ്പന്‍ ആള് പാവമാണ്. മറ്റ് ചില പഴയ ശിശ്യന്‍മാരെപ്പോലെ കാണുമ്പോള്‍ മുണ്ട് പൊക്കി കാണിക്കാറില്ല. അതു തന്നെ മഹാഭാഗ്യം.

കഴുതപ്പുലി റാവുവിനെ പുട്ടുപോലെ പ്രധാനമന്ത്രിയിക്കായ കാലമല്ലല്ലോ ഇത്. അങ്ങനെയാണെങ്കില്‍ മാഡത്തെ മണിയടിച്ച് മനരോഗന്‍ സിങ്ങിനെ താഴെയിറക്കി കിങ്ങിണിമോന് ഡല്‍ഹിയില്‍ സീറ്റ് തരപ്പെടുത്തിയേനെ. അതൊന്നും ഇപ്പൊ നടപ്പില്ല.

കിങ്ങിണിമോനാണെങ്കില്‍ പ്രസംഗത്തിലൊന്നും പളയപോലെ ശോഭിക്കുന്നില്ല. ഉണ്ണിത്താന്‍ ആശാന്‍റെ ട്യൂഷന്‍ നിന്ന് പോയതാണ് അടിയായത്. പകരം ഒരാശാനെ കണ്ടെത്താന്‍ ഇതുവരെ പറ്റിയിട്ടുമില്ല.

മകള്‍ കൊഞ്ഞജയുടെ ബുദ്ധി പോലും കിങ്ങിണിമോന് ഇല്ലാതെ പോയല്ലോ എന്‍റെ ഗുരുവായൂരപ്പാ. അവളാണെങ്കില്‍ ഇപ്പോ ഏത് കോളജിലാണെന്ന് കോളജ് നടത്തിപ്പുകാര്‍ക്കും അവള്‍ക്കും തനിക്കുപോലും അറിയില്ല. അങ്ങനെ വേണം മക്കളായാല്‍.

എന്തായാലും നാളെ പരീക്ഷ എഴുതികതന്നെ...

കിങ്ങിണിമോന്‍ ഇതുവരെ ഉറങ്ങിയില്ലെന്നു തോന്നുന്നു. മുറിയില്‍ വെളിച്ചം കാണാം. പാവം പഠിക്കുകയായിരിക്കും. ഇത്രകാലം പഠിച്ച "ഇടത് മതേതര" പുസ്തകം മുഴുവന്‍ പാഴായില്ലേ...

3 comments:

Anonymous said...

തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും കമഴ്ന്നും കിടന്നിട്ടും കരുണന്‍ മാഷിന് ഉറക്കംവന്നില്ല. നാളെയാണ് അരുമ മകന്‍ കിങ്ങിണിമോന്‍റെ പ്രവേശന പരീക്ഷ....

myexperimentsandme said...

അല്ല ശരിക്കും വല്ലയിടത്തും പ്രവേശന സാധ്യത തെളിഞ്ഞോ?

ആക്ഷേപഹാസ്യം ഇഷ്ടപ്പെട്ടു. ഈ മകനെ നാട് കണ്ട ഏറ്റവും ബുദ്ധിമാന്‍, മിക്കവാറും നോബല്‍ സമ്മാനം തന്നെ കിട്ടും എന്നൊക്കെ വിശേഷിപ്പിച്ച ശാസ്ത്രജ്ഞന്മാരും പ്രൊഫസര്‍മാരുമൊക്കെയുണ്ടെന്നുള്ളത് വേറേ കാര്യം.

SUNISH THOMAS said...

കലിപ്പുമോനേ....കിങ്ങിണിമോനെയും അവന്‍റെച്ചനെയും വെറുതെ വിട്ടില്ല അല്ലേ?!!!

:)