Sunday, July 29, 2007

സക്കാത്ത്

ഇത്ര പീഡനം സഹിക്കാന്‍ മാത്രം ഈ പാര്‍ട്ടി എന്തു പാതകമാണു ചെയ്തത്? അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്‍റെ ഉന്നമനത്തിന് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നത് ഇത്രയധികം ശത്രുക്കളെ ക്ഷണിച്ചുവരുത്തുമെന്ന് മുന്‍കാല നേതാക്കള്‍ ആരും പാര്‍ട്ടി ക്ളാസുകളില്‍ പഠിപ്പിച്ചു തന്നിട്ടില്ല.

ബൂര്‍ഷ്വാകള്‍ക്കും, കുത്തകകള്‍ക്കും, അഴിമതിക്കാര്‍ക്കും എതിരെയും സമൂഹത്തിലെ അനാചാരങ്ങള്‍‍ക്കും, അന്ധവിശ്വാസങ്ങള്‍‍ക്കുമെല്ലാം എതിരെയും പോരാട്ടത്തിനിറങ്ങുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികം. പക്ഷേ ഈ പോരാട്ടങ്ങളെ പിന്‍താങ്ങേണ്ടതിനു പകരം പാര്‍ട്ടിയെയും അതിന്‍റെ നേതാക്കളെയും ആക്ഷേപിക്കാന്‍ നാട്ടുകാരൊന്നാകെ ഇറങ്ങിത്തിരിച്ചത് വേദനാജനകംതന്നെ. ചില സിന്‍ഡിക്കറ്റ് മാധ്യമങ്ങളാണെങ്കില്‍ ഈ എതിര്‍പ്പിന്‍റെ മൂര്‍ച്ച കൂട്ടാന്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പരിപാടിയുമായി രംഗത്തിറങ്ങിയിരിക്കുന്നു.

എന്താണ് ഈ പാര്‍ട്ടി ചെയ്ത തെറ്റ്? കണ്ണൂരിലെ ചുറുചുറുക്കുളള സഖാക്കള്‍ വെറുതെയിരുന്നു മടുക്കാതിരിക്കാന്‍ ഒരു ഫുട്ബോള്‍ മത്സരം നടത്തിയത് ഇത്ര വലിയ തെറ്റാണോ? 1990കളിലെ ട്രന്‍റുവച്ച് പാര്‍ട്ടി കണക്കാക്കിയത് 2005ഓടെ ആഴ്ച്ചയില്‍ ശരാശരി ഒരു വര്‍ഗശത്രുവിനെ വീതം നിഗ്രഹിക്കേണ്ടി വരുമെന്നായിരുന്നു. ഇതു മനസില്‍ കണ്ടാണ് പാര്‍ട്ടി ഊര്‍ജം സംഭരിച്ചത്. ഉൗര്‍ജം നിര്‍മിക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്ന് പണ്ട് കണ്ടുപിടിച്ചതാണ് പുലിവാലായത്. സംഭരിച്ച ഊര്‍ജമെല്ലാം ഇനി എന്തുചെയ്യു.

പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ പാടേ തെറ്റിച്ച് വര്‍ഗശത്രുക്കള്‍ പ്രതീക്ഷിച്ചതിലും നേരത്തെ പത്തിമടക്കി. ഇടക്ക് ചെങ്കോട്ടയില്‍ കൊടിപൊക്കാനും പ്രസംഗിക്കാനും അവസരം കിട്ടിയപ്പൊ സ്ഥിരം കവാത്തുകാരായ ശത്രുക്കള്‍ കവാത്തു മറന്നു. കമ്മ്യൂണിസ്റ്റുകാരല്ല, കവാത്തിനിടയ്ക്കു കാലുവാരുന്ന സ്വാന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് യഥാര്‍ഥ ശത്രുക്കളെന്നു തിരിച്ചറിഞ്ഞ ബി.ജെ.പി. പാര്‍ട്ടിക്കുള്ളിലെ പോരാട്ടം ശക്തമാക്കി. കായികമുറകള്‍ പാര്‍ട്ടിക്കുള്ളില്‍ മതി... പുറത്തുള്ള ശത്രുക്കളെ തെറിവിളിക്കാം. വെട്ടുകയും കുത്തുകയും കൊല്ലുകയും ഒന്നും വേണ്ട- ഇതായി അവരുടെ ലൈന്‍.

വര്‍ഗ ശത്രുക്കളുടെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ കോണ്‍ഗ്രസുകാരാവട്ടെ ഗാന്ധിയന്‍ ആശയങ്ങളെ പണ്ടത്തേതിലും മുറുകെപ്പിടിക്കുകയാണ്. പിന്നെ ഗാന്ധിയന്‍ ആശയങ്ങള്‍ ഡ്രൈയായി അടിച്ചാല്‍ ചങ്കുവാടിപ്പോകുമെന്നതിനാല്‍ അല്‍പ്പം അഴിമതി ചേര്‍ത്ത് ഡയലൂട്ടാക്കും... അത് തെറ്റാണോ. കാലഘട്ടത്തിന് അനുസരിച്ച മാറണ്ടെ. ഇതിനിടയില്‍ കമ്യൂണിസ്റ്റുകാരുമായി അടിയും വെട്ടും കുത്തും ഒന്നും നടക്കില്ല. ഒന്നിനും നേരമില്ല...

ശത്രുക്കള്‍ ഇങ്ങനെ തുടങ്ങിയാല്‍ പാര്‍ട്ടി എന്തു ചെയ്യും? സംഭരിച്ച ഊര്‍ജമെല്ലാം എന്തു ചെയ്യും? വേറെ ഏതെങ്കിലും പാര്‍ടികള്‍ക്കു കുറച്ച് കൊടുക്കാമെന്നു വിചാരിച്ചാല്‍ അത് വര്‍ഗശത്രുവിനെ സഹായിക്കലാകും. പാര്‍ട്ടി പിരിച്ചു വിട്ടാലും വര്‍ഗ ശത്രുക്കളെ സഹായിക്കില്ല. അത് മൂന്നും തരം...

പിന്നെ എന്തു ചെയ്യും... അങ്ങനെയാണ് ഫുട്ബോള്‍ എന്ന ആശയം വിരിഞ്ഞത്. അതാകുമ്പൊ ഡിഫി സഖാക്കള്‍ക്ക് കളികാണാനെത്തുന്ന വരോട് മെക്കിട്ടു കേറാം... പാര്‍ട്ടിക്ക് ബക്കറ്റ് പിരിവ് നടത്താം... ചുളുവില്‍ സഖാവ് നായനാരെ ഒന്ന് അനുസ്മരിക്കാം...നാട്ടുകാര്‍ക്ക് കാര്യമായ ശല്യം ഉണ്ടാവില്ല... പിന്നെ മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് ആധിപത്യമുള്ള കളിയെന്ന നിലയ്ക്ക് പാര്‍ട്ടിയിലെ ബുദ്ധി ജീവികള്‍ക്കും ഫുട്ബോളിനോട് കാര്യമായ എതിര്‍പ്പുണ്ടാവില്ല.

പാര്‍ട്ടി ഇങ്ങനെ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ സ്വതവേ ദാനശീലനായ ഫാരിസ് മുതലാളിക്ക് നോക്കിനില്‍ക്കാന്‍ പറ്റുമോ? മുതലാളിക്ക് പണ്ടുതൊട്ടേ ഉള്ള വീക്നെസാണ് സക്കാത്ത് കൊടുക്കുക എന്നത്. അത് ഇന്നവര്‍ക്ക് എന്നില്ല. ആര്‍ക്കും കൊടുക്കും. ഇപ്പൊ വായ്പയായി കൊടുക്കുന്ന പണം വേണമെങ്കില്‍ പിന്നീട് സക്കാത്താക്കി മാറ്റാവുന്ന പ്രത്യേക സ്കീമ് മുതലാളി ആവിഷ്കരിച്ചിട്ടുണ്ട്.

സക്കാത്ത് മാത്രമല്ല. പാവപ്പെട്ട കിഡ്നി രോഗികളെ നോക്കൂ... അവര്‍ എന്തുമാത്രമാണ് കഷ്ടപ്പെടുന്നത്. ഈ ലോകത്ത് ഇത്രയേറെ കിഡിനി രോഗികള്‍ കഷ്ടപ്പെടുമ്പോഴാണ് നമ്മള്‍ രണ്ടു കിഡ്നിയുമായി സുഖമായി ജീവിക്കുന്നത്. ഈത് അന്യായമല്ലെ. ഏല്ലാവര്‍ക്കും ഒരു കീഡ്നി വീതം സക്കാത്തായി നല്‍കിയാലെന്താ? അതു തന്നെയല്ലേ കാള്‍ മാക്സും പറഞ്ഞിട്ടുള്ളത്. ഉള്ളവനും ഇല്ലാത്തവുനും തമ്മിലുള്ള അന്തരം കുറയ്ക്കുക. സീങ്കപ്പൂരില്‍ ഇതിനായി ഒരു ശ്രമം നടത്തിയതാണ്. അവിടെയുള്ളവന്മാരെല്ലാകൂടി അത് പൊളിച്ചു. എന്നാല്‍ ജന്മനാടായ കേരളത്തില്‍ അത് നടപ്പാക്കി കാണിച്ചു തരാമെടാ എന്ന് വെല്ലുവിളിച്ച് അന്നു വണ്ടി കയറിയതാണ്. ഇവിടെ വന്നപ്പോള്‍ ഇതാ തന്നെപ്പോലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ ഒരു പടതന്നെ ഇവിടെയുണ്ട്. എന്നാല്‍ യോജിച്ചാകാം പ്രവര്‍ത്തനം എന്നു വിചാരിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ?...

പാവപ്പെട്ടവര്‍ക്കു കണ്ട ആനന്ദിക്കാനായി ഒരു ഫുട്ബോള്‍ മത്സരം സംഘിടിപ്പിക്കുമ്പോള്‍ അതിലേയ്ക്ക് അല്‍പ്പം സക്കാത്തു കൊടുക്കാതിരിക്കുന്നത് ശരിയാണോ. അങ്ങനെ കൊടുത്തു പോയതാണ് വെറും 60 ലക്ഷം. അതിന് താനെന്തോ വലിയ പാതകം ചെയ്തെന്ന മട്ടിലാണ് ഇവിടുത്തെ ബൂര്‍ഷ്വാ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്.

എന്തായാലും സിങ്കപ്പൂരിലേതു പോലെ ഇവിടെനിന്നു തോറ്റോടാന്‍ മുതലാളി ഒരുക്കമല്ല. എന്തിന് ഓടണം.? തന്നെപ്പൊലെ പാവപ്പെട്ടവരെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ ഐക്യനിര രൂപപ്പെടുത്തും.
ലോട്ടറി കച്ചോടം നടത്തി പാവപ്പെട്ടവര്‍ക്കു ഭാഗ്യ സമ്മാനങ്ങള്‍ നല്‍കുന്ന മാര്‍ട്ടിന്‍ ചേട്ടന്‍, 100 മേടിച്ചിട്ട് 200 രൂപയായി തിരച്ചുകൊടുക്കുന്ന ലിസ് എന്ന ധര്‍മ്മ സ്ഥാപനം ഇവരെല്ലാം ഫാരിസ് മുതലാളിക്കൊപ്പമുണ്ട്.

സഹായ മനസ്കര്‍ ഇങ്ങനെ ഒറ്റക്കെട്ടായി വരുമ്പൊ പാര്‍ട്ടി എങ്ങനെ അവരെ നിരുല്‍സാഹപ്പെടുത്തും. അതു കൊണ്ട് വരുവിന്‍... അടിയാള വര്‍ഗത്തിന്റെ ഉയിര്‍പ്പെഴുന്നേല്‍പ്പിനായി, തൊളിലാളി വര്‍ഗ സര്‍വാധിപത്യതിനായി , അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം സഖാക്കളെ...

കുറിപ്പ് - വായിച്ചതിനു ശേഷം ഇത് കീറിക്കളയണം. പാര്‍ട്ടി ശത്രുക്കള്‍ നാലുപാടുമുണ്ട്. സൂക്ഷിക്കുക.