Monday, April 23, 2007

സമത്വസുന്ദര പരലോകം

തിളച്ച എണ്ണയില്‍നിന്ന് എണ്‍പത്തിയാറാം വട്ടം പൊങ്ങിവരികയും എന്‍പത്തിഏഴാംതവണ മുങ്ങുകയും ചെയ്യുന്നതിനിടയിലെ ചെറിയ ഗ്യാപ്പില്‍ ക്ളോസറ്റുബ്രഷുപോലുള്ള തന്‍റെ ചകിരിമീശയില്‍നിന്നു എണ്ണ ആഞ്ഞുവടിച്ചുകളഞ്ഞുകൊണ്ട് പിരിയന്‍മുടിക്കാരന്‍ മന്ത്രി ചോദിച്ചു. "ഇനി എത്രവട്ടം മുക്കും സഖാവേ..." കരിപിടിച്ച വലിയ ചീനച്ചട്ടിക്കടിയിലേയ്ക്ക് കത്തുന്ന വിറകുകൊള്ളി ഒന്നുകൂടി തള്ളിവച്ചിട്ടും തൃപ്തിവരാതെ തൊളിലാളി സഖാവു മറുപടി പറഞ്ഞു- "ഇനിയും ഉണ്ടടോ പത്തുപതിനഞ്ചു മുക്കല്‍കൂടി. അടങ്ങിക്കിട അവിടെ. പക്ഷേ എത്ര തീളപ്പിച്ചിട്ടും താനങ്ങു മൊരിയുന്നില്ലല്ലോ... എന്തൊരു തൊലിക്കട്ടി." എ.കെ.ജി. സെന്‍ററിലെ വലിയ കോണ്‍ഫറന്‍സ് ഹാളിനെ അനുസ്മരിപ്പിക്കുന്ന വിശാലമായ ഹാളില്‍, കറങ്ങുന്ന കസേരകളിലിരുന്ന് തുണിയുടുക്കാത്ത ദൈവങ്ങള്‍ പിരിയന്‍മുടിക്കാരനെ പൊരിക്കുന്ന കാഴ്ച കണ്ട് ഉറക്കെ ഉറക്കെ ചിരിച്ചു. അവരില്‍ ചിലര്‍ വിളിച്ചു പറഞ്ഞു - "ഇക്കാലമത്രയും തുണിയുടുക്കാതെ നിന്നിട്ടും ഒരുത്തനും ഞങ്ങളെ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ തനിക്കുമാത്രം എന്താടോ ഇത്ര സൂക്കേട്. " ദൈവങ്ങളുടെ അട്ടഹാസത്തിനും വിജയാഹ്ളാദത്തിലുള്ള കെട്ടിപ്പിടിത്തത്തിനുമെല്ലാം ഇടയില്‍ പിരിയന്‍മുടിക്കാരനെ തൊളിലാളി സഖാവ് നൂറുവട്ടം തിളച്ച എണ്ണയില്‍മുക്കിയെടുത്ത് ശിക്ഷ അവസാനിപ്പിച്ചു. എന്നിട്ടും ചില ദൈവങ്ങള്‍‍ക്കു സംശയമായിരുന്നു - "പണ്ടത്തേതില്‍നിന്നു വല്യ വ്യത്യാസമൊന്നും ഇല്ലല്ലോ. എണ്ണയില്‍ മുക്കിയിട്ടും ഇവന്‍ കരിഞ്ഞില്ലേ?". ഇതുകേട്ട് പിരിയന്‍മുടിക്കാരനെ നേരത്തെ അറിയാവുന്ന പാലക്കാട്ടുകാരനായ ഒരു ദൈവം പറഞ്ഞു- "കരിഞ്ഞുട്ടൊണ്ട്. എവനൊന്നും കരിഞ്ഞാലും എളുപ്പം തിരിച്ചറിയാന്‍ പറ്റുകേല... അതാ.."
ചീനച്ചട്ടിയില്‍നിന്നു പുറത്തിറങ്ങിയ പിരിയന്‍മുടിക്കാരനെ കണ്ട് തുണിയുടുക്കാത്ത ദൈവങ്ങള്‍ പുച്ഛത്തോടെ ചോദിച്ചു - ഇപ്പോള്‍ തീര്‍ന്നോ തന്‍റെ അഹങ്കാരം? ഉടന്‍ വന്നു മറുപടി - "തന്നെയൊക്കെ ഞാന്‍ കരണ്ടുകമ്പിയല്‍ ചുറ്റി കണ്ട്രോള്‍ കമ്മിഷനെക്കൊണ്ട് ഷോക്കടിപ്പിക്കും... " നോക്കിക്കോ...പിരിയന്‍മുടിക്കാരന്‍ ഇതു പറഞ്ഞുതീര്‍ന്നതും ദൂരെനിന്നു മുഴങ്ങിക്കേട്ട ഒരു ശബ്ദം തൊട്ടടുത്തെത്തിയതായി ദൈവങ്ങള്‍ തിരിച്ചറിഞ്ഞു. എന്താണെന്നു നോക്കാന്‍ തൊഴിലാളിസഖാവു വാതില്‍ തുറന്നതും ഉപ്പുമാങ്ങാഭരണിക്കു കയ്യും കാലും വച്ചതുപോലൊരു സാധനം ഹാളിലേയ്ക്കു പാഞ്ഞുകയറി. എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടാണ് സംഭവത്തിന്‍റെ വരവ്. അടുത്ത സെക്കന്‍ഡില്‍ ദൈവങ്ങള്‍ ചെവി പൊത്തിപ്പോയി. "മക്കളേ... പുറത്തുപോയി അമ്പിളിമാമനെ കണ്ടിട്ടുവാ..."- എന്നെല്ലാം പറഞ്ഞ് മുതിര്‍ന്ന ദൈവങ്ങള്‍ കുട്ടിദൈവങ്ങളെ പൂരപ്പാട്ടിനിടയില്‍നിന്നു മാറ്റിനിര്‍ത്താന്‍ നോക്കി. അവന്‍മാരുണ്ടോ പോകുന്നു. നല്ല ഒന്നാംതരം പുളിച്ച തെറി ഇങ്ങനെ പ്രവഹിക്കുമ്പോള്‍ എന്ത് അമ്പിളിമാമന്‍. തുണിയുടുക്കാത്ത വലിയ ദൈവങ്ങളക്കാള്‍ ശ്രദ്ധയോടെ ഉടുക്കാക്കുണ്ടികളായ കുട്ടിദൈവങ്ങള്‍ തെറികള്‍ക്കു കാതോര്‍ത്തു പുളകിതരായി.
"പ്ഫ... പന്നക്കഴുവേറികള്‍... നായിന്‍റെമക്കള്‍... ഐ.എ.എസുകാര്‍..." ഇത്രയുമായപ്പോള്‍ നേരത്തെ പിരിയന്‍ മുടിക്കാരനെ പൊരിച്ചെടുത്ത തൊഴിലാളി സഖാവ് തെറിയന്‍ കിങ്കരനെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. "ഇവനു നമ്മള്‍ നേരത്തെ പറഞ്ഞ ശിക്ഷതന്നെ കൊടുക്കാമല്ലേ...?" ദൈവങ്ങളോടായി തൊഴിലാളി സഖാവു വിളിച്ചു ചോദിച്ചു. "ആ... കൊട്." തെറിയന്‍റെ സരസ്വതി സഹീക്കാന്‍മേലാതെ ചൂണ്ടു വിരലുകളുടെ മുക്കാല്‍ഭാഗവും ചെവിക്കുള്ളിലേക്കു തിരുകിക്കയറ്റിയിരുന്ന മുതിര്‍ന്ന ദൈവം ആശ്വാസത്തോടെ പറഞ്ഞു.ഉടന്‍ തൊളിലാളി സഖാവ് ഹാളിനു പുറത്തു പോയി അഞ്ചു വലിയ വല്ലം കൊട്ടകളിലായി അലക്കാത്ത ജെട്ടികള്‍ കൊണ്ടുവന്നിട്ടു.- "അലക്കെടാ അലക്ക്. ഇതെല്ലാം പൂജാരിമാരുടെ ജട്ടികള. അവരു ജെട്ടിയിരുകേലന്നല്ലാരുന്നോ നിന്‍റെ പരാതി. ഇന്ന അലക്ക്. ഇത് അലക്കിത്തീരുമ്പോള്‍ അടുത്ത കോട്ട കൊണ്ടുവരാം..."
തെറിയന്‍ അലക്കു തുടങ്ങി. ലോഡിങ്ങുകാര്‍ ലോറിയില്‍ തടികയറ്റുമ്പോള്‍ ഏലാമ്പേ വിളിക്കുന്നതുപോലെ ഈണത്തില്‍ തെറിപറഞ്ഞുകൊണ്ട് അലക്കുന്നതുകൊണ്ട് തെറിയനും തുണിയുടുക്കാത്ത ദൈവങ്ങള്‍ക്കും തീരെ ബോറടിച്ചില്ല. ഒന്നിനു പുറകെ ഒന്നായി കുട്ടകളില്‍ ജെട്ടികള്‍ എത്തിക്കൊണ്ടിരുന്നു. തെറിയും അലക്കും തുടര്‍ന്നു...
അതിനിടയില്‍ ദാ വരുന്നു സഖാവ് പറയുമ്പോള്‍വിറയന്‍. തുറിച്ചകണ്ണുകളുമായി സഖാവ് കൂനിക്കൂനി നടക്കുന്നതുകണ്ടപ്പോള്‍ ദൈവങ്ങളുടെ ഇടയില്‍ നിന്ന് ഒരു പെണ്‍ശബ്ദം പറഞ്ഞു. - "എന്‍റെ കൊട്ടുവടിക്കു പണിയായീീീീ..." നീതി ദേവതായാണ്. കണ്ണിലെ കറുത്ത തുണി അഴിച്ചു ദൂരെക്കളഞ്ഞ് കൊട്ടുവടിയുമായി മുന്നോട്ടുകുതിച്ചുകൊണ്ട് അവര്‍ പറഞ്ഞു - "തുണിയുടുത്തിട്ടും ഇവന്‍ എന്നെ വെറുതെ വിട്ടില്ലെന്നേ..." പറഞ്ഞു തീര്‍ന്നതും കൊടുത്തു, പറയുമ്പോള്‍വിറയന്‍റെ കഷണ്ടിത്തലക്ക് ഒരടി. ടോം & ജെറിയിലെ ടോമിന്‍റെ തല മുഴയ്ക്കുന്നതുപോല പൊങ്ങിവന്ന മുഴയില്‍ ബലമായി പിടിച്ചു താത്തിക്കൊണ്ട് പറയുമ്പോള്‍വിറയന്‍ അലറി- "മാപ്പ്... പൊതുജനങ്ങളേ മാപ്പ്..."
നീതി ദേവതയുണ്ടോ വിടുന്നു. പഴയ കലിപ്പുമൊത്തം കിടക്കുകയല്ലേ... - "മാപ്പല കോപ്പ്." കോട്ടുവടിക്ക് പിന്നയും തലയില്‍ അടിപൊട്ടി. അടിയും അലക്കും തുടരുന്നതിനിടയിലാണ് എന്തോ മറന്നതുപോലെ നീതി ദേവത പെട്ടന്ന് തന്‍റെ ഉടുപ്പിന്‍റെ പോക്കറ്റ് തപ്പിനോക്കി. എന്നിട്ടു പറഞ്ഞു.- "പോയി ... പോയി...എന്‍റെ നീതിപുസ്തകവും ത്രാസും പോയി." കേട്ടവര്‍ കേട്ടവര്‍ ഞെട്ടി... പരലോകത്ത് വന്ന അടിച്ചുമാറ്റാന്‍ ശേഷിയുള്ളവനോ... അതാരെടാ. അതും നീതിദേവതയുടെ ത്രാസും ബുക്കും... അതൊന്ന് അറിയണമല്ലോ... ഉടന്‍‍ രൂപീകരിച്ചു അന്വേഷണ കമ്മിഷന്‍...

കമ്മിഷന്‍റെ കണ്ടെത്തലുകള്‍ അടുത്ത ലക്കത്തില്‍...
പരീക്ഷണം.